Breaking News

ശീതീകരിച്ച ബീഫ്, ചെമ്മീൻ പായ്ക്കറ്റുകളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയതായി ചൈന

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിന്റെ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ തള്ളുന്നതാണ് ചൈനയുടെ വാദം.

ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫ് പായ്ക്കറ്റിന്റെ പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് പായ്ക്കറ്റുകളുടെ പുറത്താണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഓഗസ്റ്റ് ഏഴിന് ചൈനീസ് തുറമുഖത്ത് എത്തിച്ച പായ്ക്കറ്റുകൾ പിന്നീട് വുഹാനിലെ കോൾഡ് സ്‌റ്റോറേജിൽ എത്തിച്ചു. കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സ്‌റ്റോറേജ് കേന്ദ്രത്തിലെ നൂറോളം ജീവനക്കാരുടെ സാമ്പിളുകൾ പരിശോധിച്ചു. 200ഓളം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ലാൻസോ പ്രവിശ്യയിൽ ഇറക്കുമതി ചെയ്ത ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു. ഒക്‌ടോബർ 21നാണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. നവംബർ എട്ടിന് ലാൻസോ പ്രവിശ്യയിൽ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *