നടി കങ്കണ റണൗത്തിനെയും സഹോദരി രംഗോളി ചന്ദലിനെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. അതേസമയം പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി 8- ന് മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ ഇരുവരോടും കോടതി ഉത്തരവിട്ടു.
കേസ് റദ്ദാക്കണമെന്ന സഹോദരിമാരുടെ ആവശ്യം കേട്ട ഹൈക്കോടതി സമൻസിനെ മാനിക്കണമെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാമെന്നും പറഞ്ഞു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി ചോദ്യം ചെയ്തു.
വിഷയം കേൾക്കുന്നതുവരെ ഇടക്കാല സംരക്ഷണം അനുവദിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ പ്രഥമദൃഷ്ട്യാ ഉള്ള അഭിപ്രായം. അപേക്ഷകർക്കെതിരെ (റണൗത്ത്, ചന്ദൽ) അറസ്റ്റ് ഉൾപ്പെടെ നിർബന്ധിത നടപടികളൊന്നും പൊലീസ് സ്വീകരിക്കില്ലെന്നും കോടതി പറഞ്ഞു.
കുടുംബത്തിലെ വിവാഹത്തിന്റെ തിരക്കിലായതിനാൽ സമൻസ് ഒഴിവാക്കി എന്ന കങ്കണ റണൗത്തിന്റെയും സഹോദരിയുടെ വാദവും അംഗീകരിക്കാൻ ജഡ്ജിമാർ വിസമ്മതിച്ചു. “എന്ത് തന്നെയായാലും സമൻസിനെ നിങ്ങൾ മാനിക്കണം.” എന്ന് കോടതി പറഞ്ഞു. ജനുവരി എട്ടിന് താനും സഹോദരിയും മൊഴി രേഖപ്പെടുത്തുമെന്ന് താരം കോടതിക്ക് ഉറപ്പ് നൽകി.