മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഓഫീസ് പൊളിച്ചതിന്റെ നഷ്ടപരിഹാരത്തുക കോർപ്പറേഷൻ നൽകണമെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേഷന്റേത് പ്രതികാര നടപടിയാണെന്നും കോടതി വിമർശിച്ചു.കങ്കണയുടെ ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.
കോർപ്പറേഷൻ പൊളിച്ച ഓഫീസിന്റെ ഭാഗങ്ങൾ കങ്കണയ്ക്ക് പുനർ നിർമ്മിക്കാം. നഷ്ടപരിഹാരം കോർപ്പറേഷൻ നൽകണം. കോർപ്പറേഷൻ പൗരാവകാശം ലംഘിച്ചെന്നും കോടതി കുറ്റപ്പെടുത്തി.വീട് പൊളിച്ചതിന് രണ്ട് കോടി രൂപ കങ്കണ നഷ്ടപരിഹാരം താരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകണമെന്ന കങ്കണയുടെ ആവശ്യം അടിസ്ഥാന രഹിതമാണെന്നാണ് കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചത്.
മുംബൈ കോർപ്പറേഷന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ ഉത്തരവിടുന്നത്. സെപ്തംബർ 9 നാണ് കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചത്. എന്നാൽ കങ്കണ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി പൊളിക്കൽ നടപടി താത്ക്കാലികമായി തടഞ്ഞു. കങ്കണയുടെ പരാതിയിൽ മറുപടി നൽകാനും കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.