ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി. പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ ആദ്യ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇത്തരം പ്രവർത്തികൾ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുമ്പിലേക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട്, നിലപാടിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ട്രൂഡോ നൽകുന്നത്. ആവർത്തിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉറച്ച സ്വരത്തിലായിരുന്നു ട്രൂഡോയുടെ മറുപടി.