കർഷകനിയമഭേദഗതികൾ മൂന്നും പിൻവലിക്കാതെ ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന കടുത്ത നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുന്നതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിലായി.
കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവും സർക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്.
പ്രശ്നപരിഹാരത്തിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഡിസംബർ 9-ന് നടക്കുന്ന ആറാംഘട്ട ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും.
കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബി.ജെ.പി.ക്കും അത് ക്ഷീണമാകും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും.
കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം.