കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു.
ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി.
ഡൽഹി-ഹരിയാണ അതിർത്തിയിലെ ദേശീയപാതയുടെ എട്ടു കിലോമീറ്ററോളം സമരഭൂമിയാക്കിയ കർഷകരുടെ പോരാട്ടവീര്യത്തെ തണുപ്പും കാറ്റും തളർത്തുന്നില്ല.
രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്. ഭാരത് ബന്ദ് കണക്കിലെടുത്ത് ഡൽഹിയുടെ അതിർത്തികളിൽ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.
നിയമ ഭേദഗതിയല്ല നിയമം പിൻവലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം ആവർത്തിച്ചു.
സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറും കേന്ദ്രം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.