കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ 48 മണിക്കൂറിനുള്ളിൽ ധാരണയുണ്ടാകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗും നരേന്ദ്ര സിംഗ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രതികരണം.
സർക്കാരും സമരക്കാരും തമ്മിൽ നടക്കുന്ന ചർച്ച ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അടുത്ത 24– 48 മണിക്കൂറിനുള്ളിൽ ഒരു അവസാന വട്ട ചർച്ച ഉണ്ടാകും. അതിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
കർഷകരുടെ പ്രതിനിധി എന്ന നിലയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷകരുടെ തീരുമാനം. ഡിസംബർ പതിനാലിന് നിരാഹാര സമരം നടത്തും. കർഷക യൂണിയൻ നേതാക്കളായിരിക്കും നിരാഹാരമിരിക്കുക. യൂണിയൻ നേതാവ് കമൽ പ്രീത് സിംഗ് പന്നുവാണ് ഇക്കാര്യം അറിയിച്ചത്.