കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. സിംഘു അതിർത്തിയിൽ യോഗം ചേർന്ന സംയുക്ത കിസാൻ മോർച്ച നേതാക്കളാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. 22-ന് മുംബൈയിൽ കർഷക മഹാറാലി നടത്താൻ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
അതേസമയം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര കൃഷിമന്ത്രി കർഷക സംഘടനകൾക്ക് കത്തെഴുതി. സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രം മുന്നോട്ടുവെച്ച ഭേദഗതികൾ തള്ളി കർഷക നേതാക്കൾ ബുധനാഴ്ച കൃഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കൾക്ക് എട്ടു പേജുള്ള കത്ത് കൃഷി മന്ത്രി അയച്ചത്.
മിനിമം താങ്ങുവില നിറുത്തുമെന്നും മറ്റും ചിലർ വ്യാജപ്രചാരണം നടത്തുന്നു. ഇത്തരം നുണകൾ വിശ്വസിക്കരുത്. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാൻ കേന്ദ്രം തയ്യാറാണ്. അതിർത്തികൾ സംരക്ഷിക്കുന്ന പട്ടാളക്കാർക്കുള്ള റേഷൻ കൊണ്ടുപോകുന്ന ട്രെയിനുകൾ തടയാൻ ആരെങ്കിലും പാളത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ അവർ കർഷകരല്ല. ചില കർഷക സംഘങ്ങൾ തന്നെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും കൃഷിമന്ത്രി കത്തിൽ പറഞ്ഞു.
അതിനിടയിൽ കർഷകസമരം ശക്തമാകുന്നതിനിടെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, ധനമന്ത്രി നിർമ്മല സീതാരാമൻ, റെയിൽവെ മന്ത്രി പീയുഷ് ഗോയൽ എന്നിവരും പാർട്ടി ജനറൽ സെക്രട്ടറിമാരായ സി.ടി രവി, ദുഷ്യന്ത് ഗൗതം, അരുൺ സിംഗ് എന്നിവരും ഒരു മണിക്കൂറിലധികം നീണ്ട യോഗത്തിൽ പങ്കെടുത്തു. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചതിന് പിന്നാലെയായിരുന്നു യോഗം.