തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന 3 സീറ്റുകളിലേക്കുള്ള രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കാന്‍ പോവുകയാണ്. കെകെ രാഗേഷ്, വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരുസീറ്റിലും വിജയിക്കാന്‍ സാധിക്കും. എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് സീറ്റും സിപിഎം തന്നെ ഏറ്റെടുക്കാനാണ് സാധ്യത.
ഇതിനായി പാർട്ടി നേതാക്കൾക്ക് പുറമെയുളള പേരുകളും സിപിഎം സജീവമായി പരിഗണിക്കുന്നുണ്ട്. പാർട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവുമായിരുന്ന ജോൺ ബ്രിട്ടാസിന്റെ പേരാണ് ഇതിൽ പ്രധാനമായും പാർട്ടിയുടെ മുന്നിലുളളത്. പല തവണ ബ്രിട്ടാസിനെ രാജ്യസഭയിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാർട്ടി നേതാക്കൾ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ് തടസമായത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തിൽ നിർണായകമാകും.
അതേസമയം, കർഷക സമരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കെ കെ രാഗേഷിന് വീണ്ടും അവസരം നൽകണമെന്ന് സിപി എമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്, എസ് എഫ് ഐ മുൻ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ഡോ വി ശിവദാസൻ, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്‌ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ ധനമന്ത്രി തോമസ് ഐസക്കിനും രാജ്യസഭയിലേക്ക് നറുക്ക് വീഴാൻ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.യു ഡി എഫിൽ പി വി അബ്‌ദുൾ വഹാബ് തന്നെയായിരിക്കും സ്ഥാനാർത്ഥി.