കോട്ടയം കറുകച്ചാലിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റേത് കൊലപാതകം എന്ന് വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവർ രാഹുലിൻ്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവർ റിമാൻഡിലായി. വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് ചമ്പക്കര സ്വദേശി രാഹുലിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ റിപ്പയർ ചെയ്യുന്നതിനിടെ ഞെരുങ്ങി മരിച്ചത് ആകാം എന്നായിരുന്നു പൊലീസ് ആദ്യം വിലയിരുത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. തലയ്ക്ക് അടിയേറ്റ് ആണ് മരണമെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ശരീരത്തും വലിയ പരിക്കുകൾ ഏറ്റിരുന്നു. സംഭവത്തിൽ രാഹുലിന്റെ സഹപ്രവർത്തകരായ വിഷ്ണു,സുനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളും കൊല്ലപ്പെട്ട രാഹുലും വെള്ളിയാഴ്ച രാത്രിയിൽ സുഹൃത്തിൻറെ വിവാഹ വീട്ടിൽ പോയിരുന്നു. ഇവർ മദ്യപിച്ച ശേഷം തിരികെയെത്തി തർക്കത്തിൽ ഏർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ആദ്യഘട്ട ചോദ്യംചെയ്യലിൽ പ്രതികൾ സംഘർഷ വിവരങ്ങൾ മറച്ചു വച്ചു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റസമ്മതം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.