സംഘർഷം രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേൽ പലസ്തീൻ അതിർത്തി. സംഘര്‍ഷത്തില്‍ മരണം 100 കടന്നു. ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചു. സംഘര്‍ഷങ്ങളൊഴിവാക്കാന്‍ പല രാജ്യങ്ങള്‍ ഉള്‍പ്പെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുമുണ്ടായിട്ടില്ല.
യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഗാസയും ബോര്‍ഡറിലേക്ക് വിന്യസിച്ചു. ഗ്രൗണ്ട് ഓപ്പറേഷന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ധിപ്പിച്ചു.
ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗാസയ്ക്കുപുറമെ സൗത്ത് ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി മൂന്ന് റോക്കറ്റുകളെത്തി. ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം അറബ്–ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന നഗരങ്ങളില്‍ ജനം പരസ്പരം ഏറ്റുമുട്ടുന്നതും തുടരുകയാണ്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ യുഎന്‍, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.