Breaking News

ലക്ഷദ്വീപ് ജനതയുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്നു; അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് സിപിഎം

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നൽകി.

99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപിൽ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ചുമതലയേറ്റെടുത്ത ഉടൻതന്നെ കോവിഡ് പ്രതിരോധത്തിനായി ദ്വീപിൽ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് അദ്ദേഹം ചെയ്തത്.

2020 അവസാനം വരെ ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ കോവിഡ് വളരെ വേഗം പടർന്നുപിടിക്കാൻ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണ് എന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാർഗ്ഗവും ലക്ഷ്യം വെച്ച് ദ്വീപിൽ ഗോവധ നിരോധനം നടപ്പിലാക്കാനും തീരുമാനമെടുക്കുകയുണ്ടായി.

ഭൂരിഭാഗവും മുസ്ലീങ്ങൾ അധിവസിക്കുന്ന ലക്ഷദ്വീപിൽ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്കാരിക വൈവിധ്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുകളയുകയുണ്ടായി.

ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റുകയാണുണ്ടായത്. നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്‌ട്രേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കിയ ഇളവനുസരിച്ച് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളാണ് ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കിയത്. വലിയ നഷ്ടങ്ങളാണ് ഇത് മൂലം തൊഴിലാളികള്‍ക്കുണ്ടായത്.

ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമർശനം ഉയരുന്നുണ്ട്.

ഇത്തരത്തിൽ ദ്വീപ് നിവാസികൾക്കെല്ലാം ദോഷകരമായ തരത്തിൽ പ്രവർത്തിക്കുന്ന ഒരു ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ നിലവിൽ വന്ന മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും സ. എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *