Breaking News

പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും

പത്തനംതിട്ട: സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പദ്ധതി ആരംഭിച്ചു.
സംരംഭത്തിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.എസ് രാജശ്രീ നിര്‍വഹിച്ചു.

പച്ചക്കറിയും പഴങ്ങളും കിറ്റായാണു വീടുകളില്‍ എത്തിക്കുന്നത്. പ്രധാന പച്ചക്കറികളെല്ലാം അടങ്ങിയ ഒരു കിറ്റിന് 200 രൂപയാണ് ഈടാക്കുക. ഏതെങ്കിലും ഇനം കൂടുതല്‍ വേണമെങ്കില്‍ അതും ഉള്‍പ്പെടുത്തും. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തിക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഹോം ഡെലിവറി നടത്തുന്നത്.

www.nammudevipani.in എന്ന സൈറ്റില്‍ കയറി സാധനം ഓഡര്‍ ചെയ്താല്‍ ഉടന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടുകയും ഓഡര്‍ ചെയ്ത സാധനം എപ്പോള്‍ വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്യും. പണം വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ നല്‍കിയാല്‍ മതി. ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ സ്ഥിരം കസ്റ്റമറാകും. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ കെ.ആര്‍.അജിത്ത്, എ.നിഖില്‍, മെറി ജെയിംസ്, ശ്രീജിത് ഷാജി, സുമി മേരി ഷിബു, ആകാശ്, ഫിലിപ്പ് ചെറിയാന്‍, പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളജിലെ എസ്.എന്‍.വിഘ്‌നേശ് എന്നിവര്‍ ചേര്‍ന്നുള്ള ടിഞ്ച് എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഇതിനായി വൈബ്‌സൈറ്റ് സൗജന്യമായി ഒരുക്കിയിരിക്കുന്നത്.

കൃഷിവകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം ജില്ലാ മേധാവികൂടിയായ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു എബ്രഹാം, ഫിനാസ്ട്രാ പ്രൈവറ്റ് ലിമിറ്റിഡ് ഇന്ത്യാ ഹെഡ് സുനില്‍ പ്ലാവിയന്‍സ്, ക്ലൗഡ് ആര്‍ക്കിടെക് ബിനീഷ് മൗലാനാ എന്നിവരാണ് ഇതിനുവേണ്ട എല്ലാവിധ പിന്തുണയും ലഭ്യമാക്കിയത്.
അടൂര്‍ ബ്ലോക്ക് പരിധിയിലെ വീടുകളിലാണ് തുടക്കത്തില്‍ നമ്മുടെ വിപണിയിലൂടെ കിറ്റുകള്‍ ഹോം ഡെലിവറയായി എത്തിക്കുക. തുടര്‍ന്ന് ജില്ലയിലെ മറ്റ് ബ്ലോക്കുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *