കോവിഡ് വാക്സിന് ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കോവിഡ് വാക്സിന്‍ പാർശ്വഫലം സംബന്ധിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞ ഒരു ദിവസം ഒരു വയോധികൻ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണർ ആണ് വാക്സിന്‍ സ്വീകരിച്ച ശേഷം വിചിത്ര ‘പാർശ്വഫലം’ ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാൾ പറയുന്നത്.
മെറ്റൽ വസ്തുക്കൾ തന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു എന്നാണ് അരവിന്ദ് അവകാശപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും ഇയാൾ പറയുന്നു. തന്‍റെ വാക്കുകൾ ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. നാണയങ്ങൾ, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ വൈറലാവുകയും ചെയ്തു.
അരവിന്ദ് മാത്രമല്ല, കോവിഡ് വാക്സിൻ എടുത്ത ശേഷം കാന്തികശക്തി കിട്ടി എന്ന് അവകാശപ്പെട്ട് നിരവധി പേർ രംഗത്തുവന്നിരുന്നു. വിശ്വാസം കിട്ടാൻ വിഡിയോയും ഇക്കൂട്ടർ പ്രചരിപ്പിച്ചു. എന്നാൽ ഡോക്ടർമാർ അന്നു തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോൾ ഫിറോസ് ചുട്ടിപ്പാറ എന്ന ഫുഡ് വ്‌ളോഗറും യൂട്യൂബറിനും ലഭിച്ചിരിക്കുകയാണ് ഈ ‘കാന്തികശക്തി’. കുറച്ച് വെള്ളവും ഉപ്പുവെള്ളവും ദേഹത്തൊഴിച്ച ശേഷം തുടച്ച് കഴിഞ്ഞാൽ ആർക്കും ഈ സിദ്ധി കിട്ടുമെന്ന് ഫിറോസ് മറ്റ് അവകാശവാദങ്ങളെ പരിഹസിച്ച് കൊണ്ട് വിഡിയോലൂടെ വ്യക്തമാക്കുന്നു.
വീഡിയോ കാണാം:
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയിൽ നടപ്പാക്കി വരുന്നത്. ജനുവരി പതിനാറിന് ആരംഭിച്ച ഈ ദൗത്യം വഴി കോടിക്കണക്കിന് ആളുകളാണ് വാക്സിൻ സ്വീകരിച്ചത്.