Breaking News

ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ബെഹ്‌റ നടത്തിയ ശ്രമം ശ്രദ്ധേയം, ക്രമസമാധാനത്തിൽ കേരളം മുന്നിൽ: ഇ പി ജയരാജന്‍

കണ്ണൂര്‍: ആറു വര്‍ഷത്തോളം സംസ്ഥാന പോലിസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്‌റ. ഇന്ന് പടിയിറങ്ങുന്ന ബെഹ്‌റയെ പുകഴ്ത്തി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍. കേരളം ഭീകരപ്രവര്‍ത്തനങ്ങളുടെ റിക്രൂട്ട്‌മെന്റ് ഗ്രൗണ്ടാണെന്ന വിരമിക്കല്‍ അഭിമുഖങ്ങളിലെ പരാമര്‍ശങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സേവനം അനുഷ്ഠിച്ച ഏറ്റവും മികച്ച പോലിസ് മേധാവികളില്‍ ഒരാളാണ് ബെഹ്‌റയെന്ന് ഇ പി ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കൃത്യനിര്‍വഹണത്തിലെ കണിശതയും സത്യസന്ധതയും ബെഹ്‌റയെ സവിശേഷ വ്യക്തിയാക്കിയെന്നും സംസ്ഥാന പോലിസ് സേനയെ ഏറെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണെന്നും കുറിപ്പിലുണ്ട്. ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്നും ജയരാജൻ ചൂണ്ടിക്കാണിക്കുന്നു.

ഇ പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളത്തില്‍ സേവനം അനുഷ്ഠിച്ച ഏറ്റവും മികച്ച പൊലീസ് മേധാവികളില്‍ ഒരാളായ ലോക് നാഥ് ബെഹ്‌റ ഇന്ന് വിരമിക്കുകയാണ്. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന പൊലീസ് സേനയെ നയിച്ച ബഹുമതി അദ്ദേഹത്തിന് സ്വന്തമാണ്. രണ്ടു ഘട്ടങ്ങളിലായി 5 വര്‍ഷം അദ്ദേഹം ഡിജിപിയായി പ്രവര്‍ത്തിച്ചു. കൃത്യനിര്‍വഹണത്തിലെ കണിശതയും സത്യസന്ധതയും അദ്ദേഹത്തെ സവിശേഷ വ്യക്തിയാക്കി. സംസ്ഥാന പൊലീസ് സേനയെ ഏറെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണ്. ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. വര്‍ഗ്ഗീയ ലഹളകളും ക്രമസമാധാന പ്രശ്‌നങ്ങളും അകന്നുനിന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും സമചിത്തതയോടെ സേനയെ നയിക്കാന്‍ ബെഹ്‌റയ്ക്ക് സാധിച്ചു. സിബിഐയിലും എന്‍ ഐ എ യിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്തായി. പ്രമാദമായ പല കേസുകളിലും നേരിട്ട് ഇടപെട്ട് അന്വേഷണത്തിന് ഊര്‍ജ്ജം പകര്‍ന്നു.

വലിയ സുഹൃത് വലയം കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. എങ്കിലും പക്ഷപാതപരമായ ഇടപെടലുകള്‍ ഒരിക്കലും നടത്തിയില്ല. പൊലീസ് സേനയില്‍ വലിയ ആദരവ് പിടിച്ചുപറ്റാന്‍ ബെഹ്‌റയ്ക്ക് സാധിച്ചു. 1985 ലാണ് ഐപിഎസ് നേടി ബഹ്‌റ കേരള കേഡറിന്റെ ഭാഗമാകുന്നത്. എഎസ്പിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കൊച്ചിയില്‍ കമ്മീഷണറായും തിരുവനന്തപുരം ഡിസിപിയായും പ്രവര്‍ത്തിച്ചു. സിബിഐയില്‍ ഡിഐജിയായിരുന്നു. 2009ല്‍ നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി രൂപീകരിച്ചപ്പോള്‍ അതിന്റെ തുടക്കക്കാരില്‍ ഒരാളായൊരുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥന്‍ എന്ന നല്ല പേരുമായാണ് ബെഹ്‌റ പടിയിറങ്ങുന്നത്. 2009ല്‍ മികച്ച സേവനത്തിനുള്ള പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ സ്വന്തമാക്കിയത് വലിയ അംഗീകാരമാണ്. ഒഡീഷയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഏറെ നാളത്തെ ഔദ്യോഗിക ജീവിതം ബെഹ്‌റയെ കേരളത്തോട് അടുപ്പിച്ചു.. എനിക്ക് ഊഷ്മളമായ സൗഹൃദമാണ് ബെഹ്‌റയുമായി ഉണ്ടായിരുന്നത്. ഇരു കുടുംബങ്ങളിലേക്കും ഈ സ്‌നേഹം വളര്‍ന്നു. വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഗുണകരമായിരിക്കും. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ഏറെ സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം നയിക്കാന്‍ ലോക് നാഥ് ബെഹ്‌റയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *