പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകി സിപിഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. സുപ്രീംകോടതി ഇടപെടൽ തേടി നേരത്തെ അഭിഭാഷകനായ എം.എൽ ശർമ്മ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല എന്ന് ഹർജിയിൽ പറയന്നു. സുതാര്യമായ അന്വേഷണം നടത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭാ അംഗമായ താന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടന്ന ചോര്‍ത്തലിന് രണ്ട് മാനങ്ങള്‍ ഉണ്ട്. ഒന്നുകില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത്. പൊതുപണം ഉപയോഗിച്ച് അനധികൃതമായി രാഷ്ട്രീയ നേതാക്കളുടേത് ഉള്‍പ്പടെയുള്ള ഫോൺ ചോര്‍ത്തിയത് അനുവദിക്കാനാകില്ല. വിദേശ ഏജന്‍സികളാണ് ഫോണ്‍ ചോര്‍ത്തിയതെങ്കില്‍ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.