തിരുവനന്തപുരം: വിമർശകർക്ക് മറുപടിയുമായി പ്രശസ്ത ഗായിക സയനോര രംഗത്ത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സയനോര പ്രതികരിച്ചത്. ‘ഞങ്ങൾ സുഹൃത്തുക്കളുടെ ഡാൻസ് വീഡിയോ വൈറലായ ശേഷം ബിക്കിനിയിട്ടായിരിക്കും അടുത്ത വരവെന്ന് ചിലർ പരിഹസിച്ചു കണ്ടു. വന്നു കൂടായ്കയില്ല എന്നാണ് എന്റെ ഉത്തരം. എന്തേ, കറുത്ത തടിച്ച സ്ത്രീകൾക്ക് ട്രൗസറും ബിക്കിനിയുമിട്ടൂടെ. വെളുത്തുമെലിഞ്ഞ സ്ത്രീകൾ മാത്രമേ അവർക്കിഷ്ടമുള്ള വേഷം ധരിക്കാവൂ എന്നുണ്ടോ. ഞാൻ ഷോട്ട്സും സ്ലീവ്ലെസ്സുമെല്ലാം ഇടുന്നത് വൾഗറാണെന്നാണ് ചിലർ പറയുന്നത്. എനിക്കെന്റെ ശരീരം വൾഗറല്ല. ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു, ആലിംഗനം ചെയ്യുന്നു’വെന്ന് സയനോര പറയുന്നു.
‘നീ ഒരു അമ്മയല്ലേ ഇങ്ങനെ തുടകാണിക്കുന്ന വസ്ത്രം ധരിക്കാമോ എന്നാണ് പലരുടെയും ചോദ്യം. അമ്മയ്ക്കെന്താ കുഴപ്പം . അമ്മയായാൽ ഒരു സ്ത്രീ അവരുടെ വ്യക്തിത്വവും താത്പര്യവും മാറ്റണമെന്നാണോ. എന്നെ താങ്ങിനിർത്തിയ കാലുകലും തുടകളും എനിക്ക് ഇഷ്ടമാണ്. അതിലേക്ക് ലൈംഗിക കാഴ്ച നാം കൊണ്ടുവരുന്നതെന്തിനാണ്. സ്ത്രീയുടെ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്തതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. സിനിമയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും എക്സൽ മോഡൽസിനെ കണ്ടുപരിചയിച്ചുള്ള ശീലം പോലും നമുക്കില്ലെ’ന്നും സയനോര വ്യക്തമാക്കുന്നു.
‘മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്. കുടുംബവും അത്തരം തീർപ്പുകളിൽ നിന്ന് പുറത്തു കടന്നിട്ടില്ല. അതിന്റെ പ്രതിഫലനങ്ങൾ സൈബറിടങ്ങളിലെ മാലിന്യമായി കാണാ’മെന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സയനോര പറയുന്നു.