Breaking News

പറഞ്ഞതെല്ലാം കളവ്; മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസിലെ മുഖ്യ പ്രതിയാണ് കെ.സുരേന്ദ്രൻ. കേസിലെ നിർണ്ണായക തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻറെ മൊഴി. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പരിശോധനയ്ക്കായി ഈ ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ നൽകിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴികളെല്ലാം കളവാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

അതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തിൽ അതുകൊണ്ട് തന്നെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി സതീഷ് കുമാറി‍ന്റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരെയുള്ള കേസ്.

നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസർകോട് ഉള്ള സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *