സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മോൻസനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കലൂരിലെ വീടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാദ്ധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക തട്ടിപ്പുകേസിൽ മോൻസൺ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് . ക്രൈം ബ്രാഞ്ചാണ് ഇയാൾക്കെതിരെയുള്ള തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രവാസി മലയാളിയായ അനിത പുല്ലയിലിനെ കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ മോൻസണ് പരിചയപ്പെടുത്തി കൊടുത്തത് അനിത പുല്ലയിലാണ്.