ശക്തമായ മഴയിൽ പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലൂടെ അപകടകരമായി ഓടിച്ച സംഭവത്തിൽ ഡ്രൈവർ ജയദീപിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ എസ് ആര്‍ ടി സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്‍റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. സസ്പെൻഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.