തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ ഇന്ന് നിരാഹാര സമരം ഇരിക്കും. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയുള്ള ഏക പ്രതീക്ഷ സർക്കാരിലാണെന്നും അനുപമ പറഞ്ഞു.
അമ്മയുടെ സമ്മതമില്ലാതെയാണ് ദന്ത് നൽകിയതെന്ന് പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് അനുപമ കടക്കുന്നത്. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് എതിരല്ലെന്നും സര്‍ക്കാരിന്‍റെ മുന്നിലേക്ക് പ്രശ്നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു. തല്ക്കാലം സൂചന സമരമാണെന്നും ബാക്കികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. അതേസമയം കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പി.കെ. ശ്രീമതി പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും ശ്രീമതി പറഞ്ഞു.