ആദ്യ ഭാര്യയിൽ കുട്ടികളില്ലെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ ഭാര്യയിൽ തനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്ന് പത്രങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈബർ ആക്രമണം. മുൻപ് താനും സൈബർ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ല. വിവാഹിതനാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. കുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. നിയമപരമായാണ് ഡിവോഴ്‌സ് ചെയ്തതെന്നും അജിച്ച് വ്യക്തമാക്കി.
കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമയും പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.