ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ റയാല ചെരുവ് ബണ്ടിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ജില്ലാ കളക്ടർ എം ഹരിനാരായണ നിരീക്ഷിച്ചുവരികയാണ്.
വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ച ഏതാണ്ട് 500 വർഷം പഴക്കമുള്ള ബണ്ടാണിത്. രാമചന്ദ്രപുരം മണ്ഡലത്തിലെ തിരുപ്പതിയിൽ നിന്ന് ഏകദേശം 15 കി.മീ ദൂരമാണ് ബണ്ടിലേക്ക് ഉള്ളത്. ഞായറാഴ്ച രാവിലെ ബണ്ടിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങിയതോടെ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സ്‌പെഷ്യൽ ഓഫീസർ പി എസ് പ്രദ്യുമ്‌ന ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബണ്ട് പരിശോധിക്കുകയും ചുറ്റുമുള്ള 20 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണിത്.
സംഭരണശേഷിയായ 0.6 ടിഎംസിയിൽ നിന്ന് 0.9 ടിഎംസി അടിയാണ് ഇപ്പോൾ സംഭരണിയിലുള്ളതെന്ന് അധികൃതർ പറഞ്ഞു. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്രയും കനത്ത ഒഴുക്ക് കാണുന്നത്. തിരുപ്പതിക്ക് സമീപം സി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലും നഗരത്തിന് സമീപമുള്ള സ്‌കൂളുകളിലും ഹോസ്റ്റലുകളിലും റവന്യൂ അധികൃതർ ദുരിതാശ്വാസ കേന്ദ്രം തുറന്നിട്ടുണ്ട്. അതിനിടെ, ഇറിഗേഷൻ ഉദ്യോഗസ്ഥർ വിള്ളൽ അടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ജലസംഭരണിയുടെ നീണ്ട ബണ്ട് ഏരിയയും നീര്‍ച്ചാലുകളും ഉൾപ്പെടെയുള്ള വ്യക്തമായ ചിത്രം ലഭിക്കാൻ ഒരു ഡ്രോൺ ക്യാമറയും വിന്യസിച്ചു. ഏത് സാഹചര്യവും നേരിടാൻ പൊലീസ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.