Breaking News

പോത്തൻകോട് കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

പോത്തൻകോട്‌ സുധീഷ്‌ കൊലക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്.

കേസിൽ അഞ്ച് പ്രതികളെക്കൂടി ആറ്റിങ്ങൽ കോടതി റിമാൻഡ്‌ ചെയ്‌തിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ കോരാണി തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (22, കട്ട ഉണ്ണി), കോരാണി വൈഎംഎ ജങ്‌ഷൻ വിഷ്ണുഭവനിൽ സൂരജ് (23, വിഷ്ണു), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (23, ഡമ്മി), പിരപ്പൻകോട് തെെക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (21, നന്ദു) എന്നിവരെയാണ്‌ ചൊവ്വാഴ്ച റിമാൻഡ്‌ ചെയ്‌തത്‌.

നന്ദീഷ്‌, നിധീഷ്‌, രഞ്ജിത്‌ എന്നിവരെ തിങ്കളാഴ്‌ച റിമാൻഡ്‌ ചെയ്‌തിരുന്നു. ഇതോടെ റിമാൻഡിലായവർ എട്ടായി. അതിനിടെ പ്രതികൾ കൊലയ്‌ക്ക്‌ ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പാെലീസ് കണ്ടെടുത്തു.