Breaking News

കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പൊലീസ്

കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. 22 വയസ്സായിരുന്നു തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൃഷ്ണപ്രിയയ്ക്ക് 99 ശതമാനം പൊള്ളലേറ്റിരുന്നു. കൃഷ്ണപ്രിയയെ അപായപ്പെടുത്തിയ നന്ദുവിൻ്റെ നിലയും ഗുരുതരമായി തുടരുകയാണ്. നന്ദുവിന് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ച് കൃഷ്ണപ്രിയയെ കുത്തിവീഴ്ത്തി നന്ദു തീകൊളുത്തിയത്.

സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് മെഡിക്കൽ കോളജിലെത്തി നന്ദുവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇരുവരും തമ്മിൽ കുറച്ചുകാലങ്ങളായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തിലെ പ്രശ്നങ്ങളാണ് യുവാവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം യുവതിയുടെ വയറ്റിൽ കത്രിക കൊണ്ട് കുത്തിയ യുവാവ് പിന്നീട് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു.

പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്‌സാക്ഷി. അപ്പോഴാണ് പെൺകുട്ടിയുടെ അലർച്ച കേട്ടത്. ഉടൻ തന്നെ യുവാവ് കുപ്പിയിലെ പെട്രോൾ എടുത്ത് ഒഴിക്കുകയായിരുന്നു. പിന്നാലെ യുവാവും പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു.