Breaking News

കെ റെയിലില്‍ വാര്‍ഷിക ചെലവ് 542 കോടി, ടിക്കറ്റ് വരുമാനം 2,276 കോടിയെന്ന് ഡിപിആര്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയില്‍ ഒരു വര്‍ഷം പരിപാലനത്തിന് മാത്രം 542 കോടി രൂപ ചെലവ് വരുമെന്ന് വിശദ വിവര രേഖയിലെ (ഡിപിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ ചെലവുകള്‍ പത്ത് വര്‍ഷത്തിന് ശേഷം 694 കോടിയായി ഉയര്‍ന്നേക്കും. പാളത്തിന്റെയും കോച്ചിന്റെയും അറ്റകുറ്റപ്പണികള്‍, ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ എല്ലാം കൂട്ടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

കെ റെയില്‍ പണി പൂര്‍ത്തിയാകുന്നതോടെ 2025- 26 ഘട്ടത്തില്‍ 2,276 കോടിയാണ് ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നത്. 3,384 ജീവനക്കാരെ നേരിട്ടും, 1,516 പേരെ പരോക്ഷമായും നിയമിക്കും. കൊച്ചുവേളി മുതല്‍ കാസര്‍കോട് വരെ സ്റ്റാന്‍ഡേഡ് ഗേജ് സംവിധാനത്തിലൂടെ ഇരട്ടപ്പാതയാണ് നിര്‍മ്മിക്കുന്നത്. 220 കിലോമീറ്റര്‍ വരെ വേഗം മണിക്കൂറില്‍ ലഭിക്കുന്ന രീതിയിലാണ് ഇത്. ഒമ്പത് കോച്ചുള്ള ട്രെയിന്‍ പിന്നീട് 15 കോച്ചുകള്‍ വരെ ആക്കാന്‍ കഴിയും. പത്ത് മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ ഓടിക്കാനാകും എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കെ റെയിലില്‍ ചരക്ക് ഗതാഗതം കൂടി സാധ്യമാക്കുന്നതോടെ റോഡിലെ ദീര്‍ഘദൂര ലോറികളുടെ എണ്ണവും കുറയ്ക്കാനാകും. ചരക്കു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും. ലോറികള്‍ കയറ്റി നിര്‍ത്താന്‍ പാകത്തിനുള്ള ട്രെയിനുകളില്‍ 480 ലോറികള്‍ വരെ ഒരു ദിവസം കൊണ്ടുപോകാന്‍ കഴിയും.

നിലവില്‍ ഡിപിആറില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ നല്‍കിയട്ടുണ്ട്. എന്നാല്‍ എത്ര കെട്ടിടങ്ങള്‍ ഒഴിപ്പിക്കണം, എത്ര വീടുകളെ ബാധിക്കും എന്നീ വിവരങ്ങള്‍ ഡിപിആറില്‍ ഇല്ല. പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാകുന്നതോടെ ഇതില്‍ വ്യക്തത വരും. പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമിയാണ് വേണ്ടി വരിക. ഇതില്‍ 1074.19 ഹെക്ടറോളം സ്വകാര്യ ഭൂമിയാണ്. 190 കിലോമീറ്റര്‍ പാത ഗ്രാമങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 88 കിലോമീറ്റര്‍ വയല്‍- തണ്ണീര്‍ത്തടങ്ങളിലൂടെയും, 50 കിലോമീറ്റര്‍ ചെറിയ നഗരങ്ങളിലൂടെയും, 40 കിലോമീറ്റര്‍ ഇടത്തരം- വലിയ നഗരങ്ങളിലൂടെയുമാണ് പോകുന്നത്.

കെ റെയില്‍ പാതയില്‍ 11.5 കിലോമീറ്റര്‍ തുരങ്കവും, 13 കിലോമീറ്റര്‍ പാലങ്ങളുമാണ്. മലകള്‍ തുരന്നും, കുന്നുകള്‍ നികത്തിയും വേണം പാത നിര്‍മ്മിക്കാന്‍. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.