Breaking News

പങ്കാളിയെ പങ്കുവയ്ക്കല്‍; പരാതിക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍

കോട്ടയത്തിന് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കാളികളെ പങ്കുവയ്ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പണത്തിന് വേണ്ടി സഹോദരിയെ ഉപദ്രവിച്ചു, കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണത്തിനുവേണ്ടി സഹോദരിയെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും അമ്മ വിചാരിച്ചാല്‍ പണം കൂടുതല്‍ ലഭിക്കുമെന്ന് കുട്ടികളോട് പറഞ്ഞതായും സഹോദരന്‍ പ്രതികരിച്ചു.

ഭര്‍ത്താവില്‍ നിന്ന് മോശമായ പ്രതികകരണങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് അടക്കം കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. തന്റെ മാനസികാവസ്ഥ മാറിയെന്നും ഭര്‍ത്താവ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഉപദ്രവം തുടരുകയായിരുന്നു.

ചങ്ങനാശ്ശേരിക്കാരിയായ പെണ്‍കുട്ടി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വാര്‍ത്ത പുറംലോകമറിയുന്നത്. കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് . സംസ്ഥാന വ്യാപകമായി കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതിയുടെ പരാതിയില്‍ ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത് പരാതിക്കാരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് സഹികെട്ടെന്ന് യുവതി പറഞ്ഞിരുന്നു. രണ്ട് വര്‍ഷം സഹിച്ചു. ഭര്‍ത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. ഭര്‍ത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.