Breaking News

പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുത് : ആരോഗ്യമന്ത്രി

പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്‌കൂളില്‍ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം.

സംസ്ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായുള്ളത്. 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു ആവശ്യമായുള്ളത്.

രാവിലത്തെ കണക്കുകള്‍ പ്രകാരം മെഡിക്കല്‍ കേളേജിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ആകെയുള്ള ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവാണ് വന്നിരിക്കുന്നത്.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം.
തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശം സംബന്ധിച്ച് പരിശീലനം നല്‍കണം. പരിശീലനം സംബന്ധിച്ച പിന്തുണ ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കും.

ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ അവബോധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്വം.

പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്റര്‍ ആകും. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടെങ്കില്‍ ആരോഗ്യവകുപ്പ്

അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.

സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്‌പെയ്‌സസ് ഉണ്ടെന്ന ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.