Breaking News

യുദ്ധത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞു, ഇനി ശ്രദ്ധ ഡോണ്‍ബാസില്‍; റഷ്യ

ഉക്രൈന്‍ അധിനിവേശം ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടപ്പോള്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ച് റഷ്യ. ആദ്യ ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ഇനി കിഴക്കന്‍ ഉക്രൈനിലെ വിമതരുടെ ആധിപത്യമുള്ള ഡോണ്‍ബാസ് മേഖലയെ പൂര്‍ണമായും മോചിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഉക്രൈനിന്റെ സൈനിക ഉപകരണങ്ങളും, മറ്റും നശിപ്പിക്കുകയും, ഉക്രൈന്‍ സേനയ്ക്ക് കനത്ത നാശനഷ്ടം വരുത്തുകയുമായിരുന്നു റഷ്യയുടെ ആദ്യത്തെ നീക്കം. ഉക്രൈന്‍ സേനയെ തകര്‍ക്കാനും, അതുവഴി ഡോണ്‍ബാസിലെ അവരുടെ ആധിപത്യം തടയാനുമായിരുന്നു ലക്ഷ്യമെന്ന് റഷ്യന്‍ ജനറല്‍ സ്റ്റാഫിന്റെ ആദ്യ ഡെപ്യൂട്ടി ചീഫായ കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു.

അതേസമയം യുദ്ധത്തിന്റെ ആദ്യ മാസത്തില്‍ ഉക്രൈന്‍ കടുത്ത ചെറുത്തുനില്‍പ്പ് പ്രകടമാക്കിയതോടെ റഷ്യ കൂടുതല്‍ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് റഷ്യ മാറുന്നതിന്റെ സൂചനയാണ് ഈ പ്രഖ്യാപനമെന്നും വിലയിരുത്തലുണ്ട്. ആഴ്ചകളായി മരിയുപോള്‍, കീവ് ഉള്‍പ്പെടെയുള്ള ഉക്രൈനിന്റെ പ്രധാന നഗരങ്ങളില്‍ ബോംബാക്രമണവും, റഷ്യന്‍ ആക്രമണത്തിന്റെ തോതും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഉക്രൈന്‍ തിരിച്ചടിക്ക് മുന്നില്‍ റഷ്യന്‍ സേനയുടെ പ്രതിരോധം സ്തംഭിച്ചിരിക്കുകയാണെന്നും, സ്വന്തം മുഖം രക്ഷിക്കാനുള്ള പുട്ടിന്റെ തന്ത്രമാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. ഉക്രൈന്‍ ചെറുത്ത് നില്‍പ്പിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

യുക്രെയ്‌നിലെ സൈനിക നടപടിയില്‍ 1,351 സൈനികര്‍ ഇത് വരെ കൊല്ലപ്പെട്ടുവെന്നും 3,825 പേര്‍ക്ക് പരിക്ക പറ്റിയെന്നുമാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്. ഉക്രൈന്‍ അവകാശപ്പെടുന്ന റഷ്യന്‍ ആള്‍നാശത്തേക്കാള്‍ കുറവാണ് റഷ്യയുടെ കണക്ക്. പതിനാറായിരത്തിലധികം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഉക്രൈനിന്റെ വാദം. ആള്‍നാശം റഷ്യ മറച്ചുവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.