Breaking News

ബിജെപിയെ പോലെ കോണ്‍ഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുന്നു; എ എ റഹീം

ബിജെപിയെ പോലെ കോണ്‍ഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ എംപി എ എ റഹീം. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍്ഗരസില്‍ പങ്കെടുക്കുമെന്നറിയിച്ച കെ വി തോമസിന്റെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകളെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ തിരുതാ തോമായെന്നു വിളിച്ചു കോണ്‍ഗ്രസ്സുകാര്‍ അവഹേളിക്കുന്നു… അതെ,ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്.’ വൈകാരികമായി കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോണ്‍ഗ്രസ്സ് ശീലമാക്കിയിരിക്കുന്നു. കേരളത്തിന്റെ സര്‍വ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചതും ഇതേ കോണ്‍ഗ്രസാണ്. ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ്സ് ബോധം. ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

‘എന്നെ തിരുതാ തോമായെന്നു വിളിച്ചു കോണ്‍ഗ്രസ്സുകാര്‍ അവഹേളിക്കുന്നു…
അതെ,ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്.’
വൈകാരികമായി ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.

ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോണ്‍ഗ്രസ്സ് ശീലമാക്കിയിരിക്കുന്നു.
കേരളത്തിന്റെ സര്‍വ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’
എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചതും ഇതേ കോണ്‍ഗ്രസാണ്. ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ്സ് ബോധം.

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും വന്ന ഒരാള്‍ മീന്‍ പിടിക്കാന്‍ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു… ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ…’ തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ വി തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു
ചര്‍ച്ചചെയ്യുന്ന ഒരു സെമിനാറില്‍ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോള്‍, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ്സ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കും.