Breaking News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സിലെ പീഡനശ്രമം; ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് നടപടി. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടിയ്ക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഷാജഹാനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസി എംഡി ഉത്തരവിറക്കി. ഡ്രൈവര്‍ കുറ്റക്കാരനെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഷാജഹാനെതിരെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയിലലൂടെ പരാതി നല്‍കിയത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ വച്ചാണ് യുവതിയ്ക്ക് ദുരനുഭവമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷണഗിരിക്ക് അടുത്ത വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. ബസിന്റെ ജനല്‍ നീക്കാന്‍ കഴിയാഞ്ഞതോടെ ഷാജഹാന്റെ സഹായം തേടിയപ്പോള്‍ അയാള്‍ ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. ആ സമയം പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തിരികെ ബെംഗളൂരുവില്‍ എത്തിയ ശേഷമാണ് യുവതി പരാതി നല്‍കിയത്.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ഷാജഹാന്റെ വിശദീകരണം. മോശമായി പെരുമാറി എന്ന് പറയുന്ന സമയത്ത് വണ്ടി ഓടിക്കുകയായിരുന്നു. പരാതിക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയോ, രാഷ്ട്രീയ നേതൃത്വമോ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഷാജഹാന്‍ പറഞ്ഞിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷണഗിരിക്ക് അടുത്ത വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ ബസ് കൃഷ്ണഗിരിയില്‍ എത്തിയത് ആറരയ്ക്കാണെന്ന് ഡ്രൈവര്‍ പറഞ്ഞു. പരാതിയ്ക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു ആരോപണം.