Breaking News

മാസ്‌ക് പിടിക്കാന്‍ പൊലീസിറങ്ങുന്നു; വ്യാഴാഴ്ച മുതല്‍ വീണ്ടും പരിശോധന

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലീസ് പരിശോധനയും ശക്തമാക്കും. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും 500 രൂപയായിരിക്കും പിഴയീടാക്കുക. കോവിഡിന്റെ ആദ്യ തരംഗത്തില്‍ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയര്‍ത്തുകയായിരുന്നു. ദുരന്ത നിവാരണ നിയമം (2005) പ്രകാരം പിഴ ഈടാക്കാനാണ് നിര്‍ദേശം.

ഒരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുസ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. അതേസമയം, കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളം നിര്‍ത്തുകയും പിന്നീട് ആരംഭിക്കുകയും ചെയ്ത മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയും, രാത്രികാല പരിശോധനയും തുടര്‍ന്നേക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഡിജിപി ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.