Breaking News

ഫോണ്‍ നമ്പര്‍ കൊടുക്കാതെ അച്ഛന് ഒരു ട്രൗസര്‍ പോലും വാങ്ങാന്‍ പറ്റില്ലാത്ത അവസ്ഥ; ഡികാത്‌ലോണിനെതിരെ മഹുവ മൊയ്ത്ര

സ്പോര്‍ട്സ് ബ്രാന്‍ഡ് ഡികാത്ലോണിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കമ്പനിയുടെ ഔട്ട്ലെറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ അടക്കമുള്ള വിശദവിവരങ്ങളും ആവശ്യപ്പെടുന്നതിനെതിരെയാണ് മഹുവയുടെ ട്വീറ്റ്.

ഡല്‍ഹി-എന്‍.സി.ആറിലുള്ള അന്‍സല്‍ പ്ലാസയിലെ ഡികാത്ലോണ്‍ സ്റ്റോറില്‍ ഷോപ്പിങ്ങിനെത്തിയതായിരുന്നു അവര്‍. അച്ഛനു വേണ്ടി 1,499 വിലയുള്ള ട്രൗസര്‍ വാങ്ങി ബില്‍ ചെയ്യുമ്പോഴാണ് ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസമടക്കമുള്ള വിവരങ്ങളും ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ സ്ഥലത്തുവച്ചു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മഹുവ ട്വീറ്റ് ചെയ്തു. ഇത് സ്വകാര്യ, ഉപഭോക്തൃ നിയങ്ങളുടെ ലംഘനമാണെന്നും അവര്‍ പറഞ്ഞ അവര്‍ ഡികാത്ലോണ്‍ ഇന്ത്യയെ ടാഗ് ചെയ്ത് അറിയിച്ചു.

ട്വീറ്റ് വൈറലായതോടെ സുപ്രീംകോടതിയിലെ ഒരു പ്രമുഖ അഭിഭാഷകനില്‍നിന്ന് തനിക്ക് ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ ടൈംലൈനില്‍ പങ്കുവച്ചു. ‘നമ്പര്‍ നല്‍കരുത്. അവരുടെ സംവിധാനം മാറ്റാന്‍ പറയൂ. ലെന്‍സ്‌കാര്‍ട്ടില്‍ എനിക്കും സമാനമായ അനുഭവമുണ്ടായിരുന്നു. എന്നാല്‍, ഞാന്‍ നമ്പര്‍ നല്‍കിയില്ല. അവരുടെ മാനേജറെ വിളിച്ചു സംസാരിച്ചപ്പോള്‍ ഏതോ ജീവനക്കാരുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഉപയോക്താക്കളെ പെടുത്താനായാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിരിക്കുന്നത്.”-സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.

മാനേജര്‍ ഒടുവില്‍ സ്വന്തം നമ്പര്‍ നല്‍കി തന്നെ ഒഴിവാക്കിത്തന്നെന്നും മഹുവ മൊയ്ത്ര ട്വീറ്റില്‍ സൂചിപ്പിച്ചു. ഈ സംവിധാനം മാറ്റണമെന്ന് അവര്‍ ഡികാത്ലോണ്‍ ഇന്ത്യയെ ടാഗ് ചെയ്ത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ”ബ്രിട്ടനിലെ ഡികാത്ലോണില്‍നിന്ന് എപ്പോഴും സാധനങ്ങള്‍ വാങ്ങാറുണ്ട്. അവര്‍ ഒരിക്കലും നമ്പര്‍ വാങ്ങാറില്ല. ആരെങ്കിലും പേപ്പര്‍രഹിത റസീറ്റ് ചോദിച്ചാല്‍ മാത്രമാണ് അവര്‍ ഇ-മെയില്‍ ആവശ്യപ്പെടാറുള്ളൂ. അതിനാല്‍, ഇന്ത്യന്‍ ശാഖ മാത്രമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഇത് ശരിയല്ല”മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.