Breaking News

‘മോദിക്കൊപ്പം രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കും’; ബിജെപിയില്‍ ചേര്‍ന്ന് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് കോണ്‍ഗ്രസിലെ മുന്‍ വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഇന്ന് മുതല്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ദേശീയ താല്‍പ്പര്യം, പ്രാദേശിക താല്‍പ്പര്യം, സാമൂഹിക താല്‍പ്പര്യം എന്നിവ മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ഹാര്‍ദിക് പട്ടേല്‍ ബിജെപിയുടെ ഭാഗമായിരിക്കുന്നത്. മെയ് 18-നാണ് ഹാര്‍ദിക് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.

നേരത്തെയും ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹാര്‍ദിദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. തന്നെ നേതൃത്വം മനഃപൂര്‍വം അവഗണിക്കുകയാണ്. പാര്‍ട്ടി യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ അഭിപ്രായം ചോദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാര്‍ പ്രവര്‍ത്തകനായ ഹാര്‍ദിക് കോണ്‍ഗ്രസിന്റെ ഭാഗമായത്. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാര്‍ദിക് പട്ടേല്‍ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ഗുജറാത്ത് ജനസംഖ്യയുടെ 13 ശതമാനമുള്ള പട്ടേല്‍ സമുദായം വിവിധ നിയമസഭാ മണ്ഡലങ്ങളിലെ നിര്‍ണായക ശക്തിയാണ്.