സിനിമാ ലോകം കാത്തിരുന്ന വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിൽ കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് വിവാഹം നടന്നത്. 2015ൽ നാനും റൗഡി താന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്.
വിവാഹദിനമായ ഇന്ന് തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകുമെന്നാണ് അറിയുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് ആരാധകരുൾപ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.
വിവാഹ വേദിയിൽ അതിഥികൾക്ക് നൽകുന്ന വെള്ളക്കുപ്പികളിൽ വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനൊപ്പം, ദമ്പതികളുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിന്റെ ബ്രാൻഡിംഗും കുപ്പിയിലുണ്ട്.