Breaking News

അനീഷ് താമസിക്കുന്നത് തൻ്റെ ഭാര്യയോടൊപ്പം: ആരോപണങ്ങളുമായി പ്രകാശ് ദേവരാജൻ്റെ മരണ കുറിപ്പ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. അപകടത്തിൽ, പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പിലൂടെ പ്രകാശിന്റെ ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെക്കുറിച്ചള്ള, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനോടും അനിയനോടും പൊറുക്കണമെന്നും അങ്ങ് ദൂരെ, നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്നും മകളോട് കത്തിലൂടെ പ്രകാശ് ദേവരാജൻ പറയുന്നു.

ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തൻ്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് അപകടത്തിന് മുൻപ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് പ്രകാശ് ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. തന്നെയും മക്കളെയും, ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും പ്രകാശ് വ്യക്തമാക്കുന്നു.

ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ലെന്നും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ച്, അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നുവെന്നും പ്രകാശ് കത്തിൽ പറയുന്നു. അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും, തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പിൽ പറയുന്നുണ്ട്.

ഇത് തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രകാശ് ദേവരാജൻ കത്തിൽ ആവശ്യപ്പെടുന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്നാണ് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കത്തിൽ പരാമർശിച്ചിട്ടുള്ള നാലുപേർക്ക് എതിരെ, പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നതായും സൂചനയുണ്ട്.