Breaking News

‘എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നത്’; രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്. ദയനീയനാണ് പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ ഓഫീസ് ആക്രമിച്ചിട്ട് എന്ത് കിട്ടാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയനാണ്. സിപിഎം സംഘര്‍ഷം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘര്‍ഷങ്ങളാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിച്ച ഒരു സംസ്ഥാനത്തും രാഹുലിന് ഇത്തരം ആക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അവിടങ്ങളിലെല്ലാം രാഹുലിനെ രാഷ്ട്രീയമായാണ് ബിജെപി നേരിടുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പകരം സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെസ്യു സംസ്ഥാന പ്രസിഡന്റ്് കെ എം അഭിജിത്ത് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുളള കോണ്‍ഗ്രസ് റാലിക്ക് പിന്നാലെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ ഓഫീസിന് കല്ലെറിയുകയും അസഭ്യം പറയുകയയും ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.