Breaking News

ഷാര്‍ജാ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പ്രോട്ടക്കോള്‍ ലംഘിച്ചു. ഷാര്‍ജാ ഭരണാധികാരിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. കേന്ദ്രത്തിന്റെ അനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. എന്നാല്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസില്‍ എത്തിക്കുകയായിരുന്നു. താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത്. ഇത് സംബന്ധിച്ച് തെളിവുകളുണ്ട്്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു.

വീണാ വിജയന് ഐ.ടി ഹബ്ബ് തുടങ്ങാന്‍ വേണ്ടി ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കന്‍ കമല വിജയന്‍ ശ്രമിച്ചിരുന്നു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചെന്നും സ്വപ്‌ന ആരോപിച്ചു.