Breaking News

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്.ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്‍ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് പോയത്. പുതിയ താമസ സ്ഥലത്ത് എത്തിയ ശേഷം ആദ്യമായായിരുന്നു അദ്ദേഹം കോമ്പൗണ്ടിലെ പൂളിലേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രി പത്ത് മണിയോടെ പരിസരത്ത് സൈക്കിള്‍ ചവിട്ടിയിരുന്ന ചില കുട്ടികളാണ് പൂളില്‍ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് മുതിര്‍ന്നവരെ വിവരമറിയിച്ചത്.

ആളുകള്‍ ഓടിയെത്തി, പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുകയും ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സച്ചിന്‍ സാമുവല്‍ ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

രാത്രി 11 മണിയോടെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയത് കാരണമായുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നുമാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. ഒരു മാസത്തിനിടെ രണ്ടാമത്തെ മലയാളിയാണ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് മറ്റൊരു മലയാളിയായ സിദ്ധാര്‍ത്ഥ് സജീവും ബഹ്റൈനിലെ ഒരു ബീച്ച് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചിരുന്നു.