Breaking News

സ്കൂൾ ബാത്റൂമിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിലാകുമ്പോൾ

കോഴിക്കോട്: സ്‌കൂൾ മൂത്രപ്പുരയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷിനെ കണ്ട് നാട്ടുകാർ ഞെട്ടി. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്‍റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് ജയേഷ്. ഇയാളെ ഇപ്പോൾ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതോടെ സുന്ദരിയമ്മ കേസ് വീണ്ടും ചർച്ചയാകുന്നു.

വൈകുന്നേരം സ്കൂൾ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സമർത്ഥമായി സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിന്‍റെ മൂത്രപ്പുരയിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുൻപ് ജയേഷിനെ കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതിൽ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു. ജയേഷിനെതിരായി വെള്ളയിൽ, ടൗൺ പോലീസ് സ്റ്റേഷനുകളിൽ സെപ്തംബർ മാസത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇയാൾ സ്ഥലം വിടാൻ സാധ്യതയില്ലെന്ന് പോലീസ് കണ്ടെത്തി.

ഊർജ്ജിതമായ അന്വേഷണത്തിൽ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമർത്ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സുന്ദരിയമ്മ കൊലക്കേസ്സുമായി ബന്ധപ്പെട്ട കഥയുമായ ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ മലയാളത്തിൽ മധുപാൽ സിനിമ തയ്യാറാക്കിയിരുന്നു.