Breaking News

ആദ്യ ഭാര്യ ഗർഭം ധരിക്കുന്നില്ല, മറ്റൊരു വിവാഹം കഴിച്ചു; രണ്ടാമതും ജനിച്ചത് പെൺകുട്ടി! പ്രസവിച്ചു കിടക്കുന്ന രണ്ടാം ഭാര്യയെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി ഭർത്താവിന്റെ കൊടുംക്രൂരത, അറസ്റ്റ്

രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ രണ്ടാം ഭാര്യയെ വിഷം കുത്തി വെച്ചു കൊലപെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ജൂലൈ 30നായിരുന്നു സംഭവം. മഹബൂബാബാദ് ജില്ലയിലെ ഡോർനക്കൽ മണ്ഡലത്തിലെ ബോഡ്രായ് തണ്ട സ്വദേശിയായ 42 കാരൻ തേജവത് ബിക്ഷം ആണ് പിടിയിലായത്.

ഖമ്മത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് ആയാണ് തേജവത് ജോലി ചെയ്യുന്നത്. ഇയാളുടെ ആദ്യ ഭാര്യയായിരുന്ന വിജയ കുമാരിക്ക് ഗർഭം ധരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആണ് ഇയാൾ 21 കാരിയായ സുനിത എന്ന നവീനയെ വിവാഹം ചെയ്തത്. ശേഷം മൂവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

2020 ജൂലെ 4നാണ് നവീന തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടിയാണ് ഇവർക്ക് ആദ്യം ജനിച്ചത്. ശേഷം 2022 ജൂലൈ 30ന് രണ്ടാമത്തെ പെൺകുഞ്ഞിനും ജന്മം നൽകി. സാസിബാല ആശുപത്രിയിലായിരുന്നു നവീനയുടെ രണ്ടാമത്തെ പ്രസവം നടന്നത്. എന്നാൽ പ്രസവത്തിന് തൊട്ടടുത്ത ദിവസം തന്നെ നവീന മരണപെട്ടു.

തുടർന്ന് നവീനയുടെ ബന്ധുക്കൾ ആശുപത്രിക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതോടെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് തേജവത് ബിക്ഷം നവീനയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി.

എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഓപ്പറേഷൻ തിയറ്ററിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയതിനു ശേഷം യുവതിയെ എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനൊപ്പം കിടക്കയിൽ കിടക്കുന്ന നവീനയ്ക്ക് ഭർത്താവ് മാരകമായ ഇഞ്ചക്ഷൻ കുത്തിവെയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് ഭർത്താവിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്.