Breaking News

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: മത്സരിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും; ഉച്ചയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും. ഖാര്‍ഗേയോട് മത്സരിക്കാന്‍ സോണിയ ഗാന്ധിയാണ് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. മുകുള്‍ വാസ്നിക്കിന്റെയും കുമാരി ഷെല്‍ജയുടെയും പേരുകള്‍ പരിഗണിച്ച ശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്.

ഖാര്‍ഗെ ഇന്ന് 12 മണിക്ക് പത്രിക നല്കും. നിലവില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ട്. ദിഗ്വിജയ സിംഗിനും ശശി തരൂരിനും ഒപ്പമാകും മല്ലികാര്‍ജുന്‍ ഖാര്‍ഗയും മത്സരരംഗത്ത് ഉണ്ടാവുക.

നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരൊക്കെ ഇന്ന് പത്രിക സമര്‍പ്പിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗഹലോട്ട് ഇന്നലെ അറിയിച്ചിരുന്നു. എംഎല്‍എമാരുടെ മനസ്സ് മാറ്റാന്‍ തനിക്ക് സാധിച്ചില്ല. താന്‍ തന്നെ ആ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിന്‍ പൈലറ്റ് വേണ്ട എന്നുമാണ് എംഎല്‍എമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി.