Breaking News

പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നിടത്ത് ഒളിഞ്ഞുനോട്ടം, ലൈംഗിക ചുവയോടെ സംസാരം; അധ്യാപകന്‍ കീഴടങ്ങി

കഞ്ഞിക്കുഴി എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ ഇന്നലെ റിമാന്‍ഡിലായി. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റായിരുന്ന ഹരി ആര്‍ വിശ്വനാഥാണ് റിമാന്‍ഡിലായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഇയാള്‍ കഞ്ഞിക്കുഴി സിഐക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സ്‌കൂളില്‍ വച്ചാണ് വിദ്യാത്ഥികള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പലതവണ ഒളിഞ്ഞു നോക്കി.

ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തു. ഓഗസ്റ്റ് 12 മുതല്‍ 18 വരെയാണ് സ്‌കൂളില്‍ എന്‍എസ്എസ് ക്യാമ്പ് നടന്നത്.

20 നാണ് സംഭവം കുട്ടികളുടെ മൊഴി രേഖപ്പെടുത്തി രണ്ടു കേസുകള്‍ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഹരി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

ഇതില്‍ ഒരു കേസില്‍ ജാമ്യം അനുവദിക്കുകയും രണ്ടാമത്തേതില്‍ പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.