Breaking News

വിഴിഞ്ഞം സമരപ്പന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി. പന്തല്‍ പൊളിച്ചുനീക്കണെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന്റെ തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി രംഗത്ത് വന്നത്. പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനിഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമരക്കാര്‍ക്ക് മുമ്പേ തന്നെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.

തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജികള്‍.ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്,ഹോവെ എന്‍ജിനീയറിംഗ് പ്രൊജക്ടസ് എന്നീ കമ്പനികളാണ് ഹര്‍ജി നല്‍കിയത്.കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല.

പദ്ധതി മേഖലയിലേക്കു അതിക്രമിച്ചു കടക്കാന്‍ അനുവദിക്കാതെ പ്രതിഷേധം സമാധാനപരമായി തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇത് സര്‍ക്കാരും പോലീസും പാലിച്ചില്ലെന്നാരോപിച്ചാണ് അദാനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.