Breaking News

‘സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു’; തലസ്ഥാനത്ത് വന്‍ പ്രതിഷേധം, സംഘര്‍ഷം; സമര സ്ഥലത്ത് പ്രകാശ് ജാവദേക്കര്‍

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷം. ഒബിസി മോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ബിജെപി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷനുളളില്‍ സമരം തുടരുകയാണ്.

കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി. ‘ജനകീയ സമരത്തിന് നേരെ പൊലീസ് നടത്തിയത് അതിക്രമമാണ്. സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് സാധാരണ പ്രയോഗിക്കുന്നത് ഭീകരരെ നേരിടാനാണ് എന്നും ജാവദേക്കര്‍ പറഞ്ഞു.

മേയറുടെ കത്ത് സിപിഎമ്മിന്റെ അറിവോടെയുള്ളത് ആണെന്നും സിപിഎം അവരുടെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. അതേസമയം നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെയും ശുപാര്‍ശ കത്തിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.