Breaking News

മാപ്പ്, ഒരിക്കലും പാടില്ലാത്തത്; രാഷ്ട്രപതിയെ ബഹുമാനിക്കുന്നു; ദ്രൗപദി മുര്‍മുവിനെ മന്ത്രി അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ് മമത

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ അംഗമായ അഖില്‍ ഗിരി നടത്തിയ പ്രസ്താവന ഒരിക്കലും പാടില്ലാത്തതാണ്. ഈ പരാമര്‍ശനത്തില്‍ രാഷ്ട്രപതിയോട് പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി മാപ്പ് പറയുകയാണെന്നും മമത പറഞ്ഞു. താന്‍ രാഷ്ട്രപതിയെ ഏറെ ബഹുമാനിക്കുന്നു. ഭാവിയില്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഗിരിക്ക് അന്ത്യശാസനം നല്‍കിയതായും അവര്‍ അറിയിച്ചു.

അത്തരം പരാമര്‍ശങ്ങളെ പാര്‍ട്ടി ഒരിക്കലും പിന്തുണക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുവേണ്ടി താന്‍ മാപ്പുചോദിക്കുകയാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രപതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഗിരി നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിക്കുകയും വ്യാപക ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.

അഖില്‍ ഗിരിയുടെ രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തുവരികെയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും ഇടയ്ക്ക് മന്ത്രി രാഷ്ട്രപതിയെ പരാമര്‍ശിക്കുകയായിരുന്നു. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നായിരുന്നു അഖില്‍ ഗിരി പറഞ്ഞത്.


”എന്നെ കാണാന്‍ ഭംഗിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എത്ര സുന്ദരനാണ്! കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. രാഷ്ട്രപതി പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെയുണ്ട നമ്മുടെ രാഷ്ട്രപതി കാണാന്‍? ” എന്നാണ് അഖില്‍ ഗിരി ചോദിച്ചത്.

അഖില്‍ ഗിരിയുടെ വിവാദ പരാമര്‍ശം സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിക്കുകയും വ്യാപക ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് മന്ത്രി അഖില്‍ ഗിരി പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.