Breaking News

സമരം പൊളിക്കാന്‍ സര്‍ക്കാരിനും, വിജയിപ്പിക്കാന്‍ സഭക്കുമുള്ള ഏക ആയുധം വര്‍ഗീയത, വിഴിഞ്ഞം സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകില്ല

മന്ത്രി വി അബ്ദുള്‍ റഹിമാനെതിരെ വിഴിഞ്ഞം സമരം സമിതി നേതാവ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശം സര്‍ക്കാരിനും സി പി എമ്മിനും വീണുകിട്ടിയ ആയുധമായപ്പോള്‍ ലത്തീന്‍ സഭയും സമരസമിതിയും മന്ത്രിയുടെ രാജ്യദ്രോഹി പരാമര്‍ശത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുളള നീക്കത്തിലാണ്. അബ്ദുള്‍ റഹിമാന്‍ എന്ന പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത്. തുറമുഖ നിര്‍മാണം തടസപ്പെടുത്തന്നവര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ പ്രസംഗമധ്യ സൂചിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് സമര സമിതി പറയുന്നത്.

വിഴിഞ്ഞം സമരത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് വര്‍ഗീയമായ ചേരി തിരിവുകളെ സൃഷ്ടിച്ചാനാണ് സര്‍ക്കാരും സമര സമിതിയും ഒരേ പോലെ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. സര്‍ക്കാരും ലത്തീന്‍ സഭയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് കൊണ്ട് പ്രശ്നത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകില്ലന്നാണ് സൂചന. അത് കൊണ്ട് തന്നെയാണ് ഇരുവിഭാഗവും വര്‍ഗീയ നിലപാടുകളെ ആശ്രയിക്കുന്നതും. തീവ്രവാദി പരാമര്‍ശം നടത്തിയ പുരോഹിതനെതിരെ കേസെടുക്കണമന്ന് കടുത്ത ഭാഷയിലാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ ആവശ്യപ്പെട്ടത്. പാലാ ബിഷപ്പിനെതിരെ എടുത്ത അഴകൊഴമ്പന്‍ നിലപാടാണ് പാതിരിമാര്‍ക്ക് വളമായതെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വവും ഫാ. ഡിക്രൂസിനെതിരെ തിരിഞ്ഞിട്ടുണ്ട്.

സമരത്തെ വര്‍ഗീയമായി നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചുവെന്ന ആരോപണം സമരസമിതിയും ലത്തീന്‍സഭയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സഭയാണ് സമരത്തെ വര്‍ഗീയവല്‍ക്കരിച്ച് സമരത്തെ നേരിടാന്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തെ സി പി എമ്മും സര്‍ക്കാരും സമര സമിതിക്കെതിരെയുളള ആയുധമാക്കുമ്പോള്‍ സഭയാകട്ടെ മല്‍സ്യത്തൊഴിലാളികളെയും ലത്തീന്‍ കത്തോലിക്കരെയും മന്ത്രി അബ്ദുള്‍ റഹിമാന്‍ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചുവെന്നാരോപിച്ച് വിഷയത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

വിഴിഞ്ഞം പ്രദേശം നേരത്തെ തന്നെ വര്‍ഗീയ അസ്വാസ്ഥ്യങ്ങളുള്ള പ്രദേശമാണ്. പലതവണ ഇവിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ സമരത്തിന് സാമുദായിക നിറം നല്‍കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പറയപ്പെടുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാരിനും സമരം വിജയിപ്പിക്കാന്‍ സഭക്കുമുള്ള ഏക ആയുധം വര്‍ഗീയതയായത് കൊണ്ട് പ്രശ്നപരിഹാരം ഉടനെയെങ്ങും ഉണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ലാന്നാണറിയുന്നത്.