Breaking News

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്. പൊലീസ് കോടതിയിൽ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയാൽ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നേരത്തെ കേസിൽ സജി ചെറിയാനെതിരെ മൊഴി നൽകുകയും, പ്രസംഗത്തിന്റെ മുഴുവൻ വീഡിയോ സിഡി ഹാജരാക്കുകയും ചെയ്ത ജോസഫ് എം.പുതുശ്ശേരി തന്നെയാകും കോടതിയെ സമീപിക്കുക.

ഭരണ ഘടനയെ അവഹേളിച്ചു എന്ന പരാതിയിൽ മുൻമന്ത്രി സജി ചെറിയാനെതിരെ എടുത്ത കേസ് അവസാനിപ്പിക്കണം എന്ന റിപ്പോർട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാവും പൊലീസ് ഇന്ന് സമർപ്പിക്കുക. സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും പരിശോധിച്ചാൽ പ്രതിക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കാൻ വേണ്ടുന്ന തെളിവുകൾ ശേഖരിക്കാൻ സാധിക്കില്ല എന്നാണ് പൊലീസ് വാദം.

ഭരണഘടനയെ അവഹേളിച്ചു എന്ന പരാതിയിലെ വാദം നിലനിൽക്കില്ല എന്ന് നിയമോപദേശം ലഭിച്ചതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി പരാതിക്കാരന് നോട്ടീസ് നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ തീരുമാനം വിചാരണ കോടതി അംഗീകരിച്ചാൽ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യാനാണ് യുഡിഎഫ് തീരുമാനം. കേസിൽ പ്രസംഗത്തിന്റെ സിഡി ഹാജരാക്കിയ കേരളാ കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശ്ശേരി ആകും യുഡിഎഫിനായി കേസ് നൽകുക. മതിയായ തെളിവുകൾ നൽകിയിട്ടും പ്രതിയുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല എന്നകാര്യം കൂടി യുഡിഎഫ് കോടതിയിൽ ഉന്നയിക്കും. മതിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.