മലപ്പുറം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആളുകളെ കണ്ടെത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ഗോവയിലുള്ള കാസനോവയിൽ നിന്നും ചൂതാട്ടം നടത്തിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശികളായ ദമ്പതികൾ പണം തട്ടിയിരുന്നത്. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഇയാളുടെ ഭാര്യ റംലത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൂതാട്ടത്തിനായി പണം നിക്ഷേപിച്ച യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഗോവയിൽ വെച്ച് നടത്തുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് ലക്ഷങ്ങൾ ലാഭമുണ്ടാക്കാം എന്നായിരുന്നു ഇവർ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മണിക്കൂറിൽ രണ്ടിരട്ടി ലാഭം നേടാമെന്ന് പറഞ്ഞ് ഓരോരുത്തരിൽ നിന്നും ലക്ഷങ്ങൾ ആയിരുന്നു ഇവർ കൈക്കലാക്കിയിരുന്നത്. ചൂതാട്ടത്തിൽ വൻ ലാഭം നേടാമെന്ന ഇവരുടെ വാഗ്ദാനത്തിൽ വീണത് ആയിരത്തോളം ആളുകളാണെന്നാണ് സൂചന. ചൂതാട്ടമായതിനാൽ തന്നെ നാണക്കേട് ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നാണ് വിവരം.
മങ്കട വടക്കാൻകര സ്വദേശിനിയായ യുവതിയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ സമാനരീതിയിൽ നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും, അതുവഴി നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായും കണ്ടെത്തി. തട്ടിയെടുത്ത പണം ആഡംബര ജീവിതം നയിക്കുന്നതിനായിട്ടാണ് ഇവർ ഉപയോഗിച്ചിരുന്നത്.