Breaking News

കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ ബാധ്യസ്ഥര്‍; ആരാധനാ ക്രമത്തില്‍ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നത്; അച്ചടക്ക വാളോങ്ങി ആലഞ്ചേരി

ഏകീകൃത ബലിയര്‍പ്പണം സിറോ മലബാര്‍ സഭയുടെ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നു സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന 31-മതു സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണ പരിശീലനമാണ് 2000 മുതല്‍ കേരളത്തിലെ വൈദിക വിദ്യാര്‍ഥികള്‍ക്കു മേജര്‍ സെമിനാരികളില്‍ നല്‍കിവരുന്നത്. രണ്ടു പതിറ്റാണ്ടായി സഭയുടെ മതബോധന ക്ലാസും അത്തരത്തിലാണ്. സഭയില്‍ രണ്ടു തരത്തിലുള്ള കുര്‍ബാനയര്‍പ്പണ രീതി 1999 വരെ നിലനിന്നിരുന്നു- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 27ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ അപ്പസ്തോതോലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞതും അവിടെ നടന്ന പ്രതിഷേധ പ്രകടനവും അങ്ങേയറ്റം വേദനാജനകമാണ്. കഴിഞ്ഞ 23 നും 24 നും അവിടെ സമാനതകളില്ലാത്ത വിശ്വാസവിരുദ്ധത അരങ്ങേറിയെന്നും അദേഹം പറഞ്ഞു.

കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദേഹം ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു. ഐക്യത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ല. അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാര്‍പാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു.

പുതിയ വൈദികര്‍ക്ക് നല്‍കുന്നത് ഏകീകൃത കുര്‍ബാനിയര്‍പ്പണത്തിനുള്ള പരിശീലനമാണ്. അക്കാരണത്താല്‍ ഏകീകൃത കുര്‍ബാന അപരിചിതം എന്ന് പറയാന്‍ ആകില്ല. ബസലിക്ക പള്ളിയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാന്‍ എത്തിയവര്‍ ബലിപീഠത്തില്‍ കയറിയതും ഖേദകരമാണെന്നും ആലഞ്ചേരി പറഞ്ഞു.